ടട്ര ട്രക്ക്: രവി ഋഷി രാജ്യം വിടരുതെന്ന് സി.ബി.ഐ. നിര്‍ദേശം
- Last Updated on 02 April 2012
ന്യൂഡല്‍ഹി: കരസേനയ്ക്ക് 'ടട്രാ' ട്രക്കുകള്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നവെന്ന ആരോപണത്തില്‍ വെക്ട്ര ഗ്രൂപ്പ് ഉടമസ്ഥന്‍ രവി ഋഷിയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള വെക്ട്രയ്ക്കാണ് 'ടട്ര'യില്‍ ഭൂരിപക്ഷ ഓഹരി.
ഇദ്ദേഹം രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പടെ എല്ലാ
കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രവി ഋഷിയുടെ പാസ്‌പോര്‍ട്ടും അന്വേഷണ ഏജന്‍സി പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സഹായവും സി.ബി.ഐ. തേടിയേക്കും.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രവി ഋഷി നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പൊതുമേഖലാ സ്ഥാപനമായ ബി.ഇ .എം.എല്‍. മുഖേനയാണ് ട്രക്കുകള്‍ കൈമാറിയതെന്നും രവി ഋഷി പറയുന്നു. കരസേനയ്ക്ക് ട്രക്കുകള്‍ നല്‍കിയതില്‍ ക്രമക്കേടും കൈക്കൂലി വാഗ്ദാനവുമുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ.സിങ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉത്തരവിട്ടത്. കേസെടുത്തശേഷം സി.ബി.ഐ. ഇതുവരെ രണ്ടുതവണ രവി ഋഷിയെ ചോദ്യം ചെയ്തുകഴിഞ്ഞു. ലഫ്. ജനറലായിരുന്ന തേജീന്ദര്‍സിങ് ട്രക്കുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് തനിക്ക് 14 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു കരസേനാമേധാവിയുടെ ആരോപണം. ഇതിനെതിരെ തേജീന്ദര്‍ സിങ് മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.