05March2012

You are here: Home National 47% പെണ്‍കുട്ടികള്‍ 18ന് മുമ്പ് വിവാഹിതരാകുന്നു

47% പെണ്‍കുട്ടികള്‍ 18ന് മുമ്പ് വിവാഹിതരാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 47 ശതമാനം പെണ്‍കുട്ടികളും പതിനെട്ട് വയസ്സിനുമുമ്പ് വിവാഹിതരാവുന്നതായി യൂനിസെഫ് റിപ്പോര്‍ട്ട്. ഇതില്‍ 18 ശതമാനം പെണ്‍കുട്ടികളും 15 വയസ്സിനു മുമ്പ് വിവാഹിതരാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പാകിസ്താനില്‍ 24 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് 18നു മുമ്പ് വിവാഹം കഴിക്കുന്നത്. പതിനഞ്ചിനു മുമ്പ് വിവാഹിതരാകുന്നത് ഏഴ് ശതമാനവും.

ജനസംഖ്യയില്‍ കൂടുതലും നഗരപ്രദേശങ്ങളിലാവുന്ന സാഹചര്യത്തില്‍ നഗരത്തിലെ കുട്ടികളുടെ വിവിധ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 31 ശതമാനം ജനങ്ങളും ജീവിക്കുന്നത് നഗരങ്ങളിലാണ്. 2026 ആകുമ്പോള്‍ ഇത് 40 ശതമാനമാകും. ഇന്ത്യയില്‍ ചേരികളില്‍ ജീവിക്കുന്നത് 9.3 കോടി ജനങ്ങളാണ്. ഈ സാഹചര്യത്തില്‍ നഗര ആസൂത്രണം നടത്തുമ്പോള്‍ കുട്ടികളുടെ കാര്യവും ഉള്‍പ്പെടുത്തണമെന്ന് യൂനിസെഫ് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ 70 ശതമാനം ചേരികളും മഹാരാഷ്ട്ര, ആന്ധ്ര, ബംഗാള്‍, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് 35 ശതമാനം ചേരികള്‍. മുംബൈയില്‍ ആകെ ജനസംഖ്യയുടെ 60 ശതമാനം താമസിക്കുന്നത് എട്ട് ശതമാനം വരുന്ന ഭൂമിയിലാണ്.

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ ജനിക്കുന്ന 72 ശതമാനം കുട്ടികളിലും വിളര്‍ച്ചയുണ്ട്. അതുപോലെ 46 ശതമാനം കുട്ടികളും ഭാരക്കുറവുള്ളവരാണ്. നഗരങ്ങളില്‍ ജീവിക്കുന്ന ഗര്‍ഭിണികളില്‍ ആസ്പത്രിയില്‍ പോകുന്നത് പകുതി പേര്‍ മാത്രമാണ്. നഗര ജനസംഖ്യ കൂടിവരുന്നതിനാല്‍ കുട്ടികളുടെ അവകാശങ്ങളും നഗരാസൂത്രണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് യൂനിസെഫ് ആവശ്യപ്പെട്ടു.

Newsletter