05July2012

You are here: Home Automotive മകന്റെ ബൈക്കിന്റെ വേഗം അച്ഛന്റെ കൈയില്‍

മകന്റെ ബൈക്കിന്റെ വേഗം അച്ഛന്റെ കൈയില്‍

കൊട്ടിയം: ഇരുചക്രവാഹനങ്ങളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുന്ന യുവാക്കള്‍ സൂക്ഷിക്കുക. പേരന്റല്‍ സ്പീഡ് കണ്‍ട്രോളറിന്റെ (അച്ഛനമ്മമാര്‍ക്ക് വേഗം നിയന്ത്രിക്കാനുള്ള സംവിധാനം) സഹായത്തോടെ നിങ്ങളുടെ വാഹനത്തിന്റെ അമിതവേഗം മാതാപിതാക്കള്‍ മനസ്സിലാക്കും. മൊബൈല്‍ ഫോണിന്റെ

സഹായത്തോടെ എസ്.എം.എസ്. മുഖേന വിവരങ്ങള്‍ കൈമാറുന്ന സങ്കേതിക വിദ്യയാണിത്. കൊല്ലം യൂനുസ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി കോളേജിലെ അവസാനവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥികളാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. 

പേരന്റല്‍ സ്പീഡ് കണ്‍ട്രോളര്‍ ഘടിപ്പിക്കുന്ന വാഹനത്തിന്റെ വേഗം മറികടക്കുമ്പോള്‍ റിലേ സിസ്റ്റത്തിന്റെ സഹായത്തോടെ എഞ്ചിനിലേക്കുള്ള ഇഗ്‌നീഷ്യന്‍ വിച്ഛേദിക്കും. പേരന്റല്‍ സ്പീഡ് കണ്‍ട്രോള്‍ ഡിവൈസിന്റെ ചിപ്പില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് അമിതവേഗത്തിന്റെ സന്ദേശം ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് വാഹനം അമിത വേഗത്തിലാണെന്ന വിവിരം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. വേഗം നിശ്ചിത പരിധിക്കുള്ളില്‍ വരുമ്പോള്‍ റിലേ സിസ്റ്റത്തിന്റെ സഹായത്തോടെ ഇഗ്‌നീഷ്യന്‍ പുനഃസ്ഥാപിക്കുന്നു. യുവാക്കളുടെ അമിതവേഗം നിയന്ത്രിക്കാനാണ് ഇത്തരമൊരു ഡിവൈസ് രൂപകല്‍പ്പന ചെയ്തതെന്ന് വിദ്യാര്‍ഥികളായ ശരത്കുമാര്‍, ഷാനുഎസ്., നൗഫല്‍ എ.ഷംനാദ് എന്നിവര്‍ പറഞ്ഞു. പേരന്റല്‍ സ്പീഡ് കണ്‍ട്രോള്‍ എന്ന് നാമകരണം ചെയ്ത ഈ ഡിവൈസിന് ചില മാറ്റങ്ങള്‍ വരുത്തിയാല്‍ സുരക്ഷിതമായി മറ്റ് ഏതു വാഹനങ്ങളിലും ഘടിപ്പിക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു. ഗതാഗത വകുപ്പിന്റെ അനുമതിയോടെ എല്ലാ വാഹനങ്ങളിലും ഡിവൈസ് ഘടിപ്പിക്കാവുന്നതാണ്. ഭാവിയില്‍ ജി.പി.ആര്‍.എസിന്റെ സഹായത്തോടെ നിരത്തിലെ വാഹനങ്ങളുടെ സ്ഥാനനിര്‍ണ്ണയം നടത്താന്‍ കഴിയും. വ്യാവസായിക അടിസ്ഥാനത്തില്‍ ഈ ഡിവൈസിന്റെ നിര്‍മ്മാണത്തിന് 2000 രൂപവരെ ചെലവുവരും.

Newsletter