യെദ്യൂരപ്പയ്ക്ക് അധികാരം; നേതൃത്വം ആശയക്കുഴപ്പത്തില്‍
- Last Updated on 06 April 2012
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ ബി.എസ്. യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം ആശയക്കുഴപ്പത്തില്‍. യെദ്യൂരപ്പയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും നീട്ടി വെക്കുകയായിരുന്നു. തുടര്‍ന്ന് യെദ്യൂരപ്പയുടെ കാര്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ മുതിര്‍ന്ന നേതാവ് സഞ്ജയ് ജോഷിയെ
ബാംഗ്ലൂരിലേക്ക് അയയ്ക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചു.
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായി സംസാരിച്ചതിനുശേഷം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സഞ്ജയ് ജോഷിയോട് ആവശ്യപ്പെട്ടത്. രണ്ട് ഗ്രൂപ്പിലും ഉള്‍പ്പെടാത്തവരുമായും രാഷ്ട്രീയത്തില്‍ സജീവരല്ലാത്തവരില്‍ നിന്ന് അഭിപ്രായം ആരായും. അതിനാല്‍ രണ്ട് ഗ്രൂപ്പിലുംപെടാത്ത മന്ത്രി ജാര്‍ക്കഹോളിയുടെയും അനുയായികളുടെയും തീരുമാനം നിര്‍ണായകമാകും. സഞ്ജയ് ജോഷിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യെദ്യൂരപ്പയുടെ കാര്യത്തില്‍ കേന്ദ്രനേതൃത്വം തീരുമാനമെടുക്കുക.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ യെദ്യൂരപ്പയ്ക്ക് അധികാരം തിരിച്ച് നല്‍കുന്നതിന് അനുകൂലമാണ്. എന്നാല്‍, അദ്വാനിപക്ഷത്തിന്റെ എതിര്‍പ്പാണ് തീരുമാനമെടുക്കുന്നതിന് തടസ്സമാകുന്നത്. യെദ്യൂരപ്പയുടെ പേരില്‍ മറ്റ് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിസ്ഥാനം തിരിച്ചുനല്‍കുന്നത് ദേശീയതലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് അദ്വാനിപക്ഷത്തിന്റെ വാദം.
അതിനിടെ മുഖ്യമന്ത്രി സദാനന്ദഗൗഡയെ ദേശീയ അധ്യക്ഷന്‍ നിതിന്‍ഗഡ്കരിയടക്കമുള്ളവര്‍ വിമര്‍ശിച്ചതായി സൂചനയുണ്ട്. പോലീസ് മേധാവി ശങ്കര്‍ ബിദരി, കര്‍ണാടക ഉപലോകായുക്ത ജസ്റ്റിസ് ചന്ദ്രശേഖരയ്യ എന്നിവരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയതും ഉഡുപ്പി ചിക്കമഗലൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും സദാനന്ദഗൗഡയുടെ പരാജയമായാണ് നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്.
ഇത് സദാനന്ദഗൗഡയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും വിജയം നേടാന്‍ കഴിഞ്ഞതും ഭൂരിഭാഗം എം.എല്‍.എ.മാരുടെയും പിന്തുണയുള്ളതും കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ട്. എന്നാല്‍, അനധികൃത ഖനനത്തില്‍ യെദ്യൂരപ്പയ്‌ക്കെതിരെയുള്ള അന്വേഷണത്തില്‍ ഏപ്രില്‍ 13-ന് സുപീംകോടതി തീരുമാനം പ്രഖ്യാപിക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം 65 എം.എല്‍.എ.മാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിച്ചപ്പോള്‍ ബജറ്റ് സമ്മേളനത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് നിതിന്‍ ഗഡ്കരി യെദ്യൂരപ്പയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ബജറ്റ് സമ്മേളനത്തിനുശേഷം അനുകൂല നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി യെദ്യൂരപ്പ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പര്യടനം തുടുങ്ങിയിരിക്കുകയാണ്.
കോപ്പാള്‍, ബിദര്‍, ബിജാപുര്‍ എന്നിവിടങ്ങളില്‍ യെദ്യൂരപ്പയ്ക്ക് വന്‍ സ്വീകരണമാണ് നല്‍കിയത്. തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ പ്രതിപക്ഷത്തോടപ്പം സ്വന്തം പാര്‍ട്ടിക്കുള്ളിലെ ചിലരും ശ്രമിക്കുന്നുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. അധികൃതഖനനം സംബന്ധിച്ച് അന്വേഷണം നടത്തിയ സുപ്രീംകോടതി നിയമിച്ച ഉന്നതാധികാരസമിതി തന്റെ പേര് പരാമര്‍ശിച്ചതിന് പിന്നിലും പാര്‍ട്ടിക്കുള്ളിലെ ചിലരാണെന്നും യെദ്യൂരപ്പ ആരോപിച്ചു.