20June2012

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി

കാസര്‍കോട്: പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണില്‍ അശാസ്ത്രീയമായ രീതിയില്‍ സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിര്‍വീര്യമാക്കല്‍ പ്രക്രിയ തുടങ്ങി. രണ്ടുഘട്ടങ്ങളിലായിട്ടാണ് ഇത് നടക്കുന്നത്. 

കീടനാശിനി അംഗീകൃത ബാരലുകളിലേക്ക് മാറ്റലാണ് ആദ്യഘട്ടം. ഇത് പൂര്‍ത്തിയായതിന് ശേഷം നിര്‍വീര്യമാക്കും. തുടര്‍ന്ന് പ്രകൃതിക്കിണങ്ങുംവിധം രാസവസ്തുക്കള്‍ സംസ്‌കരിക്കും. പ്രക്രിയ കഴിയുന്നത് വരെ 1638 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ സൂക്ഷിക്കുക എച്ച്.ഡി.പി.ഇ. (ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍) ബാരലുകളിലായിരിക്കും. 

സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനിലെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ശുപാര്‍ശ ചെയ്യുന്നതും ഐക്യരാഷ്ട്രസഭ അംഗീകരിച്ചതുമാണ് എച്ച്.ഡി.പി.ഇ. ബാരലുകള്‍. ഇത്തരം ബാരലുകളുടെ സാധുതയെക്കുറിച്ച് ഡോ.മുഹമ്മദ് അഷീല്‍, ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ വിനോദ്, എച്ച്.ഐ.എല്‍. പ്രൊഡക്ഷന്‍ മാനേജര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പഠിച്ചിരുന്നു.

കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഞായറാഴ്ച കൂട്ടഉപവാസം നടത്തുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍പോലും പൂര്‍ണമായി നടപ്പാക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഉപവാസം.

സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അപൂര്‍ണവും, അവ്യക്തവുമാണ്. മരണപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങളെ ക്കുറിച്ചും ചികിത്സാ സംവിധാനം, സാമ്പത്തികാനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരത്തെ ശക്തിപ്പെടുത്താന്‍ സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ സംസ്ഥാനതല കൂടിച്ചേരലും നടക്കും.

Newsletter