വൈദ്യുതിബോര്‍ഡിന്റെ ആവശ്യം ജനദ്രോഹം -കമ്മീഷന്‍
- Last Updated on 26 April 2012
- Hits: 7
തിരുവനന്തപുരം: വീടുകളില്‍ കൂടുതല്‍ വൈദ്യുതി നിയന്ത്രണവും അധിക വൈദ്യുതിക്ക് അധികവില ഈടാക്കാനുള്ള വൈദ്യുതിബോര്‍ഡിന്റെ നിര്‍ദേശവും ദ്രോഹകരമെന്ന് റഗുലേറ്ററി കമ്മീഷന്‍. മുമ്പെങ്ങും ഇത്രയും ദ്രോഹകരമായ നിര്‍ദേശം ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ബോര്‍ഡിന്റെ അപേക്ഷയില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകും. കൂടുതല്‍
നിയന്ത്രണങ്ങള്‍ക്കായി ബോര്‍ഡ് നല്‍കിയ അപേക്ഷയില്‍ തെളിവെടുക്കുമ്പോഴാണ് കമ്മീഷന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിലവിലുള്ള അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിക്കാമോയെന്നും ബോര്‍ഡിനോട് കമ്മീഷന്‍ ആരാഞ്ഞു. ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചാല്‍ രാത്രിയിലെ ആവശ്യത്തിന് വൈദ്യുതി തികയില്ലെന്നാണ് ബോര്‍ഡ് മറുപടി നല്‍കിയത്.
എല്ലാ വിഭാഗങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചതു പ്രകാരം രണ്ട് ആവശ്യങ്ങളാണ് ബോര്‍ഡ് കമ്മീഷനുമുന്നില്‍ വെച്ചത്. വീടുകളില്‍ മാസം 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പത്തുരൂപ ഈടാക്കണം. ചെറുകിട വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം പവര്‍കട്ടും ഏര്‍പ്പെടുത്തണം. ഇവരും അധികം ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പത്തുരൂപ ചുമത്തണം. കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജെ.മാത്യു, അംഗം മാത്യുജോര്‍ജ് എന്നിവരാണ് തെളിവെടുത്തത്.
വ്യവസായ ഉപയോക്താക്കള്‍ക്ക് നേരത്തേ 10 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പത്തുരൂപ ചുമത്താനും കമ്മീഷന്‍ അനുവദിച്ചു. വീടുകള്‍ക്ക് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തി. എന്നാല്‍ ഉപയോക്താക്കളില്‍ ഒരുശതമാനം വരുന്ന വ്യവസായ വിഭാഗത്തിന് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കമ്മീഷന്‍ വിമര്‍ശിച്ചു. നിയന്ത്രണം വീടുകള്‍ക്കുള്‍പ്പെടെ ബാധകമാക്കുന്ന നിര്‍ദേശം സമര്‍പ്പിക്കാനും ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. കമ്മീഷന്റെ വിമര്‍ശനം കണക്കിലെടുത്ത് വ്യവസായ ഉപയോക്താക്കള്‍ക്കുള്ള അതേ നിയന്ത്രണം തന്നെ വീടുകള്‍ക്കും ബാധകമാക്കാന്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇതാണ് വീണ്ടും കമ്മീഷന്റെ വിമര്‍ശനത്തിന് വിധേയമായത്.
2008-09ലും 2009-10ലും മാസം 300 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്നാണ് കൂടുതല്‍ വില ഈടാക്കിയിരുന്നത്. എന്നാലിപ്പോള്‍ മാസം 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് കൂടുതല്‍ വില ഈടാക്കാനാണ് നിര്‍ദേശം. മുമ്പെങ്ങും ഇത്രയും ദ്രോഹിക്കുന്ന നിര്‍ദേശം ബോര്‍ഡ് വെച്ചിട്ടില്ല. ഇതിനുള്ള അടിയന്തര സാഹചര്യമില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ''എല്ലാവര്‍ക്കും നിയന്ത്രണം ബാധകമാക്കണമെന്ന് പറഞ്ഞതുശരി തന്നെ. കമ്മീഷന്‍ അങ്ങനെ പറഞ്ഞതുകൊണ്ടാണോ ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശവുമായി എത്തിയത്?'' -ചെയര്‍മാന്‍ കെ.ജെ.മാത്യു ചോദിച്ചു. വ്യവസായ ഉപയോക്താക്കള്‍ക്ക് ലോഡ്‌ഷെഡ്ഡിങ്ങില്ല. അതിനാല്‍ ഇപ്പോഴത്തെ ബോര്‍ഡിന്റെ നിര്‍ദേശം വീടുകള്‍ക്ക് കൂടുതല്‍ ബാധ്യത ഏല്‍പ്പിക്കുന്നതാണ്. നിരക്കു കൂട്ടുന്നതിന് തുല്യമാണിത്. അതിനാല്‍ താരിഫ് അപേക്ഷയായിവേണം ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിക്കാനെന്നും കമ്മീഷന്‍ പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്നും ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്‌നമെന്നുമുള്ള മുന്‍ നിലപാട് കമ്മീഷന്‍ ആവര്‍ത്തിച്ചു. അതുകൊണ്ട് അധികവില ഈടാക്കിയാല്‍ ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. പുതിയനിയന്ത്രണം 10 ലക്ഷത്തോളം ഉപഭോക്താക്കളെ ബാധിക്കുമെന്ന് ബോര്‍ഡിന്റെ താരിഫ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ഗായത്രി നായര്‍ അറിയിച്ചു. ബോര്‍ഡിന് മാസം 2.9 കോടിരൂപ ഇതുവഴി കൂടുതല്‍ നേടാനാവും. ഉടന്‍തന്നെ ഇത് പ്രാബല്യത്തില്‍ വരുത്തണം. മെയ് 31 വരെ അധികവിലയും നിയന്ത്രണങ്ങളും തുടരണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
ചെറുകിട വ്യവസായ അസോസിയേഷനുവേണ്ടി ഷാജി സെബാസ്റ്റ്യന്‍, ഫ്രാറ്റിനുവേണ്ടി എന്‍.വി.സുഗതന്‍, മണ്ണന്തലയിലെ വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കുവേണ്ടി അഡ്വ.സി.സുധാകരക്കുറുപ്പ് , എച്ച്.ടി. ഉപഭോക്താക്കളുടെ സംഘടനയ്ക്കായി നവാസ് തുടങ്ങിയവര്‍ തെളിവെടുപ്പില്‍ പങ്കെടുത്തു.