തീസ്തയ്‌ക്കെതിരായ അന്വേഷണം നിര്‍ത്താന്‍ സുപ്രീംകോടതി
- Last Updated on 14 April 2012
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ശവക്കുഴികളില്‍ നിന്ന് നിയമവിരുദ്ധമായി പുറത്തെടുത്തെന്ന കേസില്‍ സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെതിരെ നടക്കുന്ന അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞാണ് കോടതിയുടെ നിര്‍ദേശം.
എന്നാല്‍, കുറ്റപത്രം നല്‍കിയ കേസില്‍ കുറ്റം തെളിഞ്ഞതാണെന്ന് ഗുജറാത്ത് സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പക്ഷേ, കേസിലെ പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കിയ രീതിയിലും അതിലെ ആരോപണങ്ങളിലും ജസ്റ്റിസുമാരായ അഫ്താബ് ആലവും രഞ്ജനപ്രകാശ് ദേശായിയും ഉള്‍പ്പെട്ട ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പ്രഥമവിവരറിപ്പോര്‍ട്ടു തന്നെ മനുഷ്യാവകാശ ലംഘനമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
2002-ലെ ഗുജറാത്ത് കലാപത്തില്‍ പന്ധര്‍വാദയില്‍ കൊല്ലപ്പെട്ടവരെ പാനം നദീതീരത്ത് മറവുചെയ്തിരുന്നു. ഈ കുഴിമാടങ്ങള്‍ തുറന്ന് മൃതദേഹം പുറത്തെടുത്തുവെന്നാണ് തീസ്തയ്‌ക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് പഞ്ച്മഹല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്ന തീസ്തയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കേസില്‍ തീസ്ത പ്രതിയല്ലെന്ന് ആദ്യം പറഞ്ഞ സര്‍ക്കാര്‍ പിന്നീട് അന്വേഷണത്തില്‍ അവരുടെ പങ്ക് തെളിഞ്ഞെന്നും സ്വതന്ത്രസാക്ഷികളുണ്ടെന്നും നിലപാട് മാറ്റി. കേസില്‍ വാദം കേള്‍ക്കാമെന്ന് സമ്മതിച്ച സുപ്രീം കോടതി ഇത് ദുഷ്ടലാക്കോടെയുള്ളതാണെന്ന് പ്രസ്താവിച്ചു. തുടര്‍ന്നാണ് കേസിലെ തുടരന്വേഷണം നിര്‍ത്തിവെക്കാന്‍ ഗുജറാത്ത് സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.