ഓദ് കൂട്ടക്കൊല: 18 പേര്‍ക്ക് ജീവപര്യന്തം
- Last Updated on 13 April 2012
ആനന്ദ് (ഗുജറാത്ത്): ഗുജറാത്ത് കലാപത്തിനിടെ ആനന്ദ് ജില്ലയിലെ ഓദ് ഗ്രാമത്തില്‍ ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട 23 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ 18 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. അഞ്ച് പേരെ ഏഴ് വര്‍ഷം തടവിനും ശിക്ഷിച്ചു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ 5800 രൂപ വീതവും മറ്റുള്ളവര്‍ 3800 രൂപ വീതവും
പിഴ അടയ്ക്കാനും ജില്ലാ സെഷന്‍സ് ജഡ്ജി പൂനം സിങ് ഉത്തരവിട്ടു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് 18 പേര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. കൊലപാതകശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് മറ്റുള്ളവര്‍ ശിക്ഷിക്കപ്പെട്ടത്. അക്രമം, കവര്‍ച്ച, നിയമവിരുദ്ധമായി കൂട്ടംകൂടല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പൊതുവായി എല്ലാവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പത്തിലേറെപ്പേര്‍ക്ക് ജീവപര്യന്തം തടവ് വിധിക്കുന്ന രണ്ടാമത്തെ പ്രധാന കേസാണിത്. നേരത്തേ സര്‍ദാര്‍പുര കൂട്ടക്കൊലക്കേസില്‍ 31 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) അന്വേഷിച്ച ഒമ്പത് കേസുകളിലൊന്നാണ് ഓദ് കൂട്ടക്കൊല.
വിധി പുറത്തുവന്നതോടെ ആനന്ദ് കോടതി വളപ്പില്‍ തടിച്ചുകൂടിയ പ്രതികളുടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തി. കോടതിക്കെതിരെയും മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെയും അവര്‍ മുദ്രാവാക്യം മുഴക്കി. സ്ത്രീകളുള്‍പ്പെടെയുള്ള ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു.
2002 മാര്‍ച്ച് ഒന്നിന് ഓദ് ഗ്രാമത്തിലെ പിര്‍വാലി ഭാഗോലിലുള്ള വീടിനുനേരെയാണ് അക്രമമുണ്ടായത്. ന്യൂനപക്ഷ സമുദായത്തിലെ ഒമ്പത് സ്ത്രീകളും ഒമ്പത് കുട്ടികളുമുള്‍പ്പെടെ 23 പേരെയാണ് അക്രമികള്‍ ചുട്ടുകൊന്നത്. ആയിരത്തഞ്ഞൂറോളം പേരടങ്ങുന്ന സംഘമാണ് ഗ്രാമത്തില്‍ അക്രമം അഴിച്ചുവിട്ടത്.
മൊത്തം 47 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരില്‍ 23 പേര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. 23 പേരെ വെറുതെവിട്ടു. ഒരാള്‍ വിചാരണക്കാലയളവില്‍ മരിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വിഭാഗം വാദിച്ചത്. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.
2009 അവസാനമാണ് വിചാരണ തുടങ്ങിയത്. 2011 മെയ്മാസം വിചാരണനടപടി പൂര്‍ത്തിയാകാനിരിക്കെ ആദ്യം വാദംകേട്ട ജഡ്ജി വ്യക്തിപരമായ കാരണം പറഞ്ഞ് രാജിവെച്ചു. തുടര്‍ന്നാണ് പൂനം സിങ് നിയമിതയായത്. അവര്‍ക്കുമുന്നില്‍ വിചാരണ ആദ്യം തൊട്ട് തുടങ്ങുകയായിരുന്നു. 150-ലേറെ സാക്ഷികളെ കോടതി വിസ്തരിച്ചു, 170-ലേറെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു.
വിധി അറിഞ്ഞ ശേഷം കോടതിക്കുപുറത്ത് പ്രതികളിലൊരാളുടെ ബന്ധു വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചത് നാടകീയരംഗം സൃഷ്ടിച്ചു. ഇയാളെ ബന്ധുക്കള്‍ ചേര്‍ന്ന് പിന്തിരിപ്പിച്ചു.