18April2012

Breaking News
കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനിയുടെ കൊല: സുഹൃത്ത് അറസ്റ്റില്‍
സുഡാനില്‍ യുദ്ധഭീതി
ഒളിമ്പിക്‌സിന് തിരശ്ശീല ഉയരാന്‍ ഇനി 100 ദിവസങ്ങള്‍
'സി.പി.എമ്മുകാരോട് മിണ്ടരുത്; വിവാഹബന്ധവും പാടില്ല'
'വൊഡാഫോണ്‍' അന്താരാഷ്ട്ര വ്യവഹാരത്തിന്
ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നില്‍
ജിം യോങ് കിം ലോകബാങ്ക് മേധാവി
തിരുവഞ്ചൂര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
വിളപ്പില്‍ശാല പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി
You are here: Home National തീവണ്ടി യാത്രാക്കൂലി കൂട്ടി

തീവണ്ടി യാത്രാക്കൂലി കൂട്ടി

ന്യൂഡല്‍ഹി: മന്ത്രി ദിനേശ് ത്രിവേദിയുടെ ആദ്യ റെയില്‍വെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എല്ലാ ക്ലാസുകളിലെയും തീവണ്ടി യാത്രാക്കൂലി ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു മുതല്‍ 30 പൈസ വരെയാണ് നിരക്ക് വര്‍ദ്ധന. പാസഞ്ചര്‍ തീവണ്ടികളിലെയും സബര്‍ബന്‍ ട്രെയിനുകളിലെയും യാത്രാക്കൂലി കിലോമീറ്ററിന് രണ്ട് പൈസ വര്‍ദ്ധിക്കും. മെയില്‍ ട്രെയിനുകളില്‍ കിലോമീറ്ററിന്

മൂന്ന് പൈസ വര്‍ദ്ധനയുണ്ടാവും. എക്‌സ്പ്രസ് തീവണ്ടികളിലെ യാത്രാക്കൂലി കിലോമീറ്ററിന് അഞ്ചുപൈസ വര്‍ദ്ധിക്കും.

എ.സി ചെയര്‍കാര്‍, ത്രീടയര്‍ എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് പത്തു പൈസയും, എ.സി ടൂ ടയര്‍ നിരക്കില്‍ 15 പൈസയും, ഫസ്റ്റ് ക്ലാസ് നിരക്കില്‍ കിലോമീറ്ററിന് 30 പൈസയും വര്‍ദ്ധനയുണ്ടാവും. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മൂന്നു രൂപയില്‍നിന്ന് അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കും. വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് മറ്റു ട്രെയിനുകളില്‍ യാത്രാസൗകര്യം ഒരുക്കും എന്നത് ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശമാണ്. ഈ പദ്ധതി ഈവര്‍ഷംതന്നെ നടപ്പാക്കും.

കേരളത്തിന് രണ്ട് പുതിയ തീവണ്ടികളും മെമു സര്‍വീസുകളും അനുവദിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ - കൊച്ചുവേളി പ്രതിദിന ട്രെയിന്‍, കൊച്ചുവേളി - യശ്വന്ത്പൂര്‍ പ്രതിവാര ട്രെയിന്‍ എന്നിവയാണ് പുതുതായി കേരളത്തിന് ലഭിച്ചത്. ചെന്നൈ - ഷൊര്‍ണൂര്‍ - മംഗലാപുരം എക്‌സ്പ്രസ് എല്ലാ ദിവസവുമാക്കും. മംഗലാപുരം - പാലക്കാട് എക്‌സ്പ്രസ് കോയമ്പത്തൂര്‍വരെ നീട്ടി. നിസാമുദീന്‍ - കന്യാകുമാരി എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസമാക്കി. എറണാകുളം - തൃശ്ശൂര്‍, പാലക്കാട് - കോയമ്പത്തൂര്‍ - ഈറോഡ് എന്നിവയാണ് കേരളത്തിന് ലഭിച്ച മെമു സര്‍വീസുകള്‍. കോട്ടയത്തും നേമത്തും കോച്ച് ടെര്‍മിനലുകള്‍ സ്ഥാപിക്കും. കൊല്ലത്തെ പരവൂര്‍ മാതൃകാ സ്റ്റേഷനായി ഉയര്‍ത്തും. 72 മെഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്ലാന്റ് കേരളത്തില്‍ സ്ഥാപിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

റെയില്‍ സുരക്ഷയ്ക്ക് സ്വതന്ത്ര അതോറിറ്റി രൂപവത്കരിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു. അനില്‍ കക്കോദ്കറിന്റെ നേതൃത്വത്തില്‍ ആയിരിക്കും അതോറിറ്റി. അഞ്ച് വര്‍ഷത്തിനകം ആളില്ലാത്ത ലെവല്‍ ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കും. ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കാന്‍ റെയില്‍ - റോഡ് സെപ്പറേഷന്‍ കോര്‍പ്പറേഷന്‍ രൂപവത്കരിക്കുമെന്നും ബജറ്റില്‍ പറയുന്നു. സുരക്ഷ, ആധുനികവത്കരണം, തിരക്ക് ഒഴിവാക്കല്‍ എന്നിവയ്ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്.

റെയില്‍വെയുടെ ആധുനികവത്കരണത്തിനാവും 12 ാം പദ്ധതിയില്‍ മുന്‍തൂക്കം. 7.35 ലക്ഷം കോടി രൂപ 12 ാം പദ്ധതിയില്‍ റെയില്‍വെയുടെ ആധുനികവത്കരണത്തിനായി നീക്കിവയ്ക്കുമെന്നും ബജറ്റില്‍ പറയുന്നു. 1.92 ലക്ഷം കോടി ആയിരുന്നു 11 ാം പദ്ധതിയിലെ വിഹിതം. സുരക്ഷയ്ക്ക് മാത്രമായി 16,842 കോടിരൂപ നീക്കിവയ്ക്കും. തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തും. റെയില്‍വെ സ്റ്റേഷനുകളും പ്ലാറ്റ്‌ഫോമുകളും വിമാനത്താവളങ്ങളുടെ മാതൃകയില്‍ നവീകരിക്കും. ഇതിന്റെ ഭാഗമായി 50,000 പേര്‍ക്ക് തൊഴില്‍ നല്‍കും. 19,000 കിലോമീറ്റര്‍ റെയില്‍പ്പാത നവീകരിക്കുമെന്നും ബജറ്റ് പറയുന്നു.

യാത്രാക്കൂലി വര്‍ദ്ധന പിന്‍വലിക്കണമെന്ന് തൃണമൂല്‍

ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച തീവണ്ടി യാത്രാക്കൂലി വര്‍ദ്ധന പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ഈ ആവശ്യവുമായി രംഗത്തെത്തിയത്. ആരോഗ്യ സഹമന്ത്രി സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരുടെ സംഘം അദ്ദേഹത്തെ സന്ദര്‍ശിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. റെയില്‍വെ മന്ത്രി എന്ന നിലയില്‍ ഭരണഘടനാപരമായ ചുമതലയാണ് റെയില്‍വെമന്ത്രി നിര്‍വ്വഹിച്ചതെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ നിരക്കു വര്‍ദ്ധന പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് പാര്‍ട്ടി പിന്‍മാറില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധന പിന്‍വലിക്കില്ല: ദിനേശ് ത്രിവേദി

ന്യൂഡല്‍ഹി: യാത്രാക്കൂലി വര്‍ദ്ധന പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി പറഞ്ഞു. വര്‍ദ്ധന പിന്‍വലിച്ചാല്‍ റെയില്‍വെയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടിവരും. ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

റെയില്‍വെ ബജറ്റ് ഒറ്റനോട്ടത്തില്‍

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉടന്‍ പൂര്‍ത്തീകരിക്കും
19,000 കിലോമീറ്റര്‍ പാളം നവീകരിക്കും
യാത്രികരുടെ സുരക്ഷയ്ക്ക് ഊന്നല്‍
ഡല്‍ഹികൊല്‍ക്കത്ത റൂട്ടില്‍ അതിവേഗ ട്രെയിന്‍
11,250 റെയില്‍പാലങ്ങള്‍ നവീകരിക്കും
ആളില്ലാ ലെവല്‍ക്രോസ് ഇല്ലാതാക്കും
ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം വ്യാപകമാക്കും
സ്വതന്ത്രസുരക്ഷാ അതോറിറ്റി രൂപീകരിക്കും
പിന്നാക്ക മേഖലകളെ റെയില്‍ വഴി ബന്ധിപ്പിക്കും
85 പുതിയ റെയില്‍വേ ലൈനുകള്‍
നാല് മീറ്റര്‍ ഗേജ് ലൈനുകള്‍ ബ്രോഡ് ഗേജാക്കും
709 കി.മീ. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കും
6500 കി.മീ. റെയില്‍പാത വൈദ്യുതീകരിക്കും
പാളങ്ങളുടെ നവീകരണത്തിന് 6467 കോടി
14 പുതിയ ലൈനുകള്‍ക്കായി സര്‍വേ
മധ്യപ്രദേശില്‍ ഡീസല്‍ എഞ്ചിനായി ഫാക്ടറി
ബിഹാറില്‍ നിന്ന് നേപ്പാളിലേക്ക് പുതിയ ലൈന്‍
5000 കോടിയുടെ 31 പദ്ധതികള്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും
ദുരന്തനിവാരണത്തിന് 3 റെയില്‍വേ പരിശീലന കേന്ദ്രങ്ങള്‍
അഗര്‍ത്തലബംഗ്ലാദേശ് പുതിയ പാത
സ്‌റ്റേഷന്‍ നവീകരണത്തിന് സ്വകാര്യപങ്കാളിത്തം
മുംബൈയില്‍ എലവേറ്റഡ് കാര്‍ ഏര്‍പ്പെടുത്താന്‍ പഠനം
ചരക്ക് ഗതാഗതത്തിന് ലോജിസ്റ്റിക് കോര്‍പ്പറേഷന്‍
പുതിയ സൂപ്പര്‍ എ.സി. കോച്ചുകള്‍
ടിക്കറ്റ് നിരക്ക് നിശ്ചയിക്കാന്‍ താരിഫ് അതോറിറ്റി

Newsletter