10May2012

പിറവത്ത് പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; 16 പേര്‍ രംഗത്ത്

പിറവം: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന സമയം ബുധനാഴ്ച വൈകീട്ട് 3ന് അവസാനിച്ചപ്പോള്‍ പിറവം ഉപതിരഞ്ഞെടുപ്പിന് 16 പേര്‍ മത്സരരംഗത്ത്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് ഒന്നിന് നടക്കും. മാര്‍ച്ച് മൂന്നിന് വൈകീട്ട് മൂന്നുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. 

മുന്നണി സ്ഥാനാര്‍ത്ഥികളായ അഡ്വ. അനൂപ് ജേക്കബ്, എം.ജെ. ജേക്കബ് എന്നിവരും അവരുടെ ഡമ്മി സ്ഥാനാര്‍ത്ഥികളും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും ഏതാനും കക്ഷിസ്ഥാനാര്‍ത്ഥികളും ഫെയ്‌സ്ബുക്ക് സ്വതന്ത്രരുമടക്കം 16 പേരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഡോ. കെ. പത്മരാജന്‍ (സ്വ), അഡ്വ. കെ.ആര്‍. രാജഗോപാല്‍ (ബി.ജെ.പി.), അഡ്വ. അനൂപ് ജേക്കബ് (യു.ഡി.എഫ്.), എം.ജെ. ജേക്കബ് (എല്‍.ഡി.എഫ്.), കെ.പി. സലിം (എല്‍.ഡി.എഫ്., ഡമ്മി), സലിം (സ്വ), വര്‍ഗീസ് ചെറിയാന്‍ (സ്വ), ആനി ജേക്കബ് (യു.ഡി.എഫ്. ഡമ്മി), കെ.ജി. കൃഷ്ണന്‍കുട്ടി (പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടി), അരുന്ധതി (സ്വ), സുരേഷ് എന്‍.ടി. (എസ്.ആര്‍.പി.), അനൂപ് ജേക്കബ് (സ്വ), അഡ്വ. ആര്‍. നില്‍കുമാര്‍ (ഫെയ്‌സ്ബുക്ക് സ്വ), ബിന്ദു ഹരിദാസ് (ജനപക്ഷം), എബ്രഹാം (സ്വ), ബി. രാജശേഖര മേനോന്‍ (ബി.ജെ.പി. ഡമ്മി) എന്നിവരാണ് ബുധനാഴ്ച വരെ പത്രിക നല്‍കിയത്.


2011-ലെ തിരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ആകെ ഒമ്പത് പേരാണ് രംഗത്തുണ്ടായിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ രണ്ട് പത്രികകള്‍ തള്ളി. ഒരാള്‍ പിന്‍വലിച്ചു. ഒമ്പതുപേര്‍ പത്രിക നല്‍കിയെങ്കിലും വോട്ടെടുപ്പ് വരെ ആറ് പേരാണ് മത്സരരംഗത്ത് ഉറച്ചുനിന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അപരന്മാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി സ്വതന്ത്രനായി പത്രിക നല്‍കിയിരിക്കുന്ന അനൂപ് ജേക്കബ് യു.ഡി.എഫിന് അപരനായി മാറുമോ എന്ന് ആശങ്കയുണ്ട്.

Newsletter