23May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ

പിടിയിലായത് പാര്‍ട്ടി വളര്‍ത്തിയ 'ക്വട്ടേഷന്‍ സംഘം'

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാദാപുരത്തിനടുത്ത് വളയത്തുനിന്ന് പിടിയിലായ മൂന്നുപേരും സി.പി.എം.നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ്. പാര്‍ട്ടിക്കുവേണ്ടി പലവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുള്ള ഇവരില്‍ അശോകനും സുമോഹനനും നേരത്തേ കൊലക്കേസുകളില്‍ പ്രതികളായവരും ജയില്‍വാസം

അനുഭവിച്ചവരുമാണ്.

1980-കളുടെ മധ്യത്തില്‍ വളയം, ചുഴലി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച 'എല്‍.ടി.ടി.ഇ.' എന്ന ക്രിമിനല്‍ സംഘത്തിന്റെ സൂത്രധാരന്മാരില്‍ പ്രമുഖരാണ് അശോകനും മറ്റു രണ്ടുപേരും.

നാദാപുരം കലാപങ്ങളിലും മറ്റും സി.പി.എമ്മിനു വേണ്ടി കൊല്ലും കൊലയും നടത്തിയതില്‍ 'എല്‍.ടി.ടി.ഇ.'ക്ക് പങ്കുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന അന്തിയേരി സുരയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘവും 'എല്‍.ടി.ടി.ഇ.'യും ആണ് മേഖലകളില്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയതെന്ന് പോലീസ് പറയുന്നു.

എസ്.ആകൃതിയിലുള്ള ചുരികയുമായി നടക്കുന്നതിനാലാണ് നാട്ടുകാര്‍ അശോകന് 'എസ് അശോകന്‍' എന്ന് പേരിട്ടത്. കണ്ണൂര്‍ ജില്ലയിലെ വിളക്കോട്ടൂരില്‍ വീട്ടുവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ഗ്രില്‍സിനുള്ളിലൂടെ കുന്തംകൊണ്ട് കുത്തിക്കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. മേഖലയിലെ ക്വാറി, റിയല്‍ എസ്റ്റേറ്റ് ലോബികളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

2001-ഓടെ നാദാപുരം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയ സമയത്താണ് സി.പി.എം 'എല്‍.ടി.ടി.ഇ.'യെ പരസ്യമായി തള്ളിപ്പറയാന്‍ തുടങ്ങിയത്. ഇതോടെ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള 'ക്വട്ടേഷന്‍' സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായി. പാര്‍ട്ടിതന്നെ സൃഷ്ടിച്ച് പാര്‍ട്ടിതന്നെ സംഹരിച്ചെങ്കിലും അണിയറയില്‍ ഇവരുമായി നേതാക്കള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നെന്ന് ആരോപണമുണ്ട്. സി.പി.എമ്മിന്റെ ചില ജില്ലാനേതാക്കളുമായി വളരെ അടുത്തബന്ധം അശോകനും കൂട്ടര്‍ക്കുമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയില്‍ നടന്ന കൊലപാതകങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടതായി നേരത്തേ സൂചനയുണ്ടായിരുന്നു. ജീപ്പില്‍ വളയത്തുനിന്ന് പോയി കാര്യം നടത്തി തിരച്ചെത്തുകയായിരുന്നു ഇവരുടെ പതിവ്.

ഇപ്പോള്‍ ജയിലിലുള്ള അന്തിയേരി സുരയും അശോകനുമാണ് ഈ ക്രിമിനല്‍ സംഘങ്ങളെ നയിച്ചത്. അടുത്തിടെ വളയത്ത് സി.പി.എമ്മിന്റെ ലോക്കല്‍ സമ്മേളനം പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പുകാരണം നിര്‍ത്തിവെച്ചിരുന്നു. ലോക്കല്‍സെക്രട്ടറിക്കെതിരെയുള്ള ഒരാരോപണത്തെത്തുടര്‍ന്നായിരുന്ന് ഇത്. ഈ സമയത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനുവേണ്ടി രംഗത്തിറങ്ങിയതും ഈ സംഘങ്ങളാണെന്ന് ആരോപണമുണ്ടായിരുന്നു. നേതൃത്വത്തിനെതിരെ സംസാരിച്ച ഒരു പാര്‍ട്ടി ബ്രാഞ്ച് അംഗത്തെ മര്‍ദിച്ചത് ഈ സംഘമാണെന്ന് ഒരുവിഭാഗം ആരോപിച്ചിരുന്നു.

നാദാപുരം കലാപത്തോടനുബന്ധിച്ച് മൊയ്തുഹാജി വധക്കേസിലാണ് അന്തിയേരി സുര ജയില്‍വാസം അനുഭവിക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ഇയാള്‍ക്ക് ജയിലില്‍ പല സൗകര്യങ്ങളും നല്കിയതായി ആരോപണമുണയര്‍ന്നിരുന്നു.

കൃത്യം നടത്താന്‍ ഉപയോഗിച്ച ഇന്നോവകാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ വളയത്ത് കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. അവസാനവട്ട ഗൂഢാലോചന നടന്നതായി സംശയിക്കുന്ന അന്തിയേരി സുരയുടെ വിവാഹവീട്ടിലും കാര്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. കൊലയാളി സംഘം ദിവസങ്ങള്‍ക്ക് മുമ്പേ വളയം മേഖലയില്‍ തമ്പടിച്ചിരുന്നുവെന്നതിലേക്കാണ് ഈ സൂചനകള്‍ വിരല്‍ചൂണ്ടുന്നത്. പോലീസ് അന്വേഷണം ഈ മേഖലയില്‍ കേന്ദ്രീകരിക്കുന്നതും ഇതിനാല്‍ത്തന്നെ.

Newsletter