അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികന്റെ കൂട്ടക്കൊല
- Last Updated on 12 March 2012
- Hits: 16
കാബൂള്‍: അഫ്ഗാനിസ്താനിലെ ഗ്രാമീണരുടെ വീടുകളില്‍ച്ചെന്ന് അമേരിക്കന്‍ പട്ടാളക്കാരന്‍ നടത്തിയ വെടിവെപ്പില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 16 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. ദക്ഷിണ കാണ്ഡഹാര്‍ പ്രവിശ്യയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഈ കൂട്ടക്കൊലെ അഫ്ഗാനിസ്താനിലെ യു.എസ്. സേനാ സാന്നിധ്യത്തിനെതിരെ പുതിയ പ്രതിഷേധത്തിനു വഴിയൊരുക്കിയിരിക്കുകയാണ്.
അഫ്ഗാനിസ്താനിലെ അധിനിവേശ സേനയുടെ ക്രൂരതകള്‍ക്കെതിരെ ജനവികാരമുയരുന്നതിനിടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന നിരപരാധികളായ നാട്ടുകാര്‍ അമേരിക്കന്‍ ഭടന്റെ തോക്കിനിരയായത്. പഞ്ച്‌വായി ജില്ലയിലെ സൈനിക ക്യാമ്പില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പട്ടാളക്കാരനാണ് അടുത്തടുത്ത മൂന്നു വീടുകളില്‍ കയറി തുരുതുരാ നിറയൊഴിച്ചത്. ഒമ്പതു കുട്ടികളും മൂന്നു സ്ത്രീകളും നാലു പുരുഷന്‍മാരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ അതിലും കൂടുതലാണെന്ന് റിപ്പോര്‍ട്ടുണ്ട്.
വെടിവെപ്പു നടത്തിയ പട്ടാളക്കാരനെ അറസ്റ്റു ചെയ്തതായി അന്താരാഷ്ട്ര സുരക്ഷാ സേന അറിയിച്ചു. ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി കൂട്ടക്കൊലയെ അപലപിച്ചു. അമേരിക്കന്‍ വിദേശകാര്യവകുപ്പും നാറ്റോയും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഇതേക്കുറിച്ച് യു.എസ്.-അഫ്ഗാന്‍ സംയുക്തസേന അന്വേഷണം നടത്തുമെന്ന് നാറ്റോ അറിയിച്ചു.
ഞായറാഴ്ചത്തെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒട്ടേറെപ്പേര്‍ തൊട്ടടുത്ത സൈനികക്യാമ്പിനു മുന്നില്‍ തടിച്ചു കൂടി. ഈ മേഖലകളില്‍ സഞ്ചരിക്കരുതെന്ന് ഉദ്യോഗസ്ഥരോട് യു.എസ്. എംബസി ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം നാറ്റോ സൈനിക ക്യാമ്പില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ച സംഭവം വന്‍തോതില്‍ യു.എസ്. വിരുദ്ധവികാരം ഇളക്കിവിട്ടിരുന്നു. അമേരിക്ക ആവര്‍ത്തിച്ച് മാപ്പു പറഞ്ഞെങ്കിലും ജനരോഷം അടങ്ങിയില്ല. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകളില്‍ ആറ് യു.എസ്. സൈനികരടക്കം 30 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ജര്‍മനിയടക്കമുള്ള വിദേശരാജ്യങ്ങള്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ അഫ്ഗാന്‍ മന്ത്രാലയങ്ങളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
താലിബാന്‍കാരുടെ മൃതദേഹങ്ങള്‍ക്കുമേല്‍ യു.എസ്. സെനികര്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഈ വര്‍ഷം ജനവരിയില്‍ വന്‍ പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു അമേരിക്കന്‍ പാസ്റ്റര്‍ ഖുര്‍ ആന്‍ കത്തിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്താനിലുണ്ടായ കലാപത്തില്‍ 24 പേരാണ് മരിച്ചത്.
അമേരിക്കയുടെ നേതൃത്വത്തില്‍ 1,30,000 വിദേശ സൈനികരാണ് അഫ്ഗാനിസ്താനിലുള്ളത്. 2014 ഓടെ ഇവരെയെല്ലാം പിന്‍വലിക്കാനാണ് പദ്ധതി.