ബി.ജെ.പി.യില്‍ ഭിന്നത രൂക്ഷം
- Last Updated on 21 March 2012
ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിലെ ടിക്കറ്റ് വിതരണവും കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ബി.എസ്.യെദ്യൂരപ്പയുടെ അവകാശവാദവും ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിന് വഴിയൊരുക്കി.
ജാര്‍ഖണ്ഡില്‍നിന്ന് രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ട എന്ന ബി.ജെ.പി. നേതൃത്വത്തിന്റെ നിര്‍ദേശത്തെ മുന്‍കേന്ദ്രമന്ത്രി യശ്വന്ത്‌സിന്‍ഹ രൂക്ഷമായി വിമര്‍ശിച്ചു. യെദ്യൂരപ്പയെ കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടതും നേതൃത്വത്തിന് തലവേദനയായി. പാര്‍ട്ടിഅധ്യക്ഷന്‍ നിതിന്‍ ഗഡ്കരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
ജാര്‍ഖണ്ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ അന്‍ഷുമാന്‍ മിശ്രയെ പിന്തുണയ്ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബി.ജെ.പി.യുടെ രാജ്യസഭാ ഉപനേതാവ് എസ്.എസ്.അലുവാലിയയ്ക്ക് ടിക്കറ്റ് നിഷേധിച്ചാണ് മിശ്രയെ പിന്തുണയ്ക്കാന്‍ ഗഡ്കരി തീരുമാനിച്ചത്. യശ്വന്ത്‌സിന്‍ഹയെ പിന്തുണച്ച ജാര്‍ഖണ്ഡ് എം.പി.മാര്‍ രാജ്യസഭാ സീറ്റ് ബി.ജെ.പി. വില്‍ക്കുകയാണെന്നുവരെ കുറ്റപ്പെടുത്തി.
ഹിമാചല്‍പ്രദേശില്‍നിന്നുള്ള എം.പി.യും മുതിര്‍ന്ന നേതാവുമായ ശാന്തകുമാറും അലുവാലിയയെ ഒഴിവാക്കിയതിനെതിരെ രംഗത്തുവന്നു. രാജ്യസഭയില്‍ ബി.ജെ.പി.യുടെ മികച്ച അംഗമായിരുന്നു അലുവാലിയയെന്നും അദ്ദേഹത്തിന് ഒരിക്കല്‍കൂടി അവസരം നല്‍കണമായിരുന്നുവെന്നും ശാന്തകുമാര്‍ പറഞ്ഞു. പാര്‍ട്ടിയെ ഇല്ലാതാക്കുന്ന നടപടിയാണിതെന്നും പണത്തിനു മുന്നില്‍ പാര്‍ട്ടി മുട്ടു കുനിക്കുകയാണെന്നും മറ്റൊരു മുതിര്‍ന്ന എം.പി. യോഗത്തില്‍ കുറ്റപ്പെടുത്തി.
തുടര്‍ന്നുണ്ടായ ബഹളത്തിനിടെ ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷന്‍ എല്‍.കെ.അദ്വാനി ഇടപെട്ട് ഗഡ്കരിയുമായി ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കി.
ഇതിനിടെ യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയുടെ നേതൃത്വത്തിലുള്ള കര്‍ണാടക എം.പി.മാര്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. വെങ്കയ്യനായിഡുവിന്റെയടക്കം പിന്തുണ യെദ്യൂരപ്പയ്ക്കുണ്ടെന്നാണ് ഇവരുടെ അവകാശവാദം. തിങ്കളാഴ്ച വൈകിട്ട് കര്‍ണാടകയില്‍നിന്നുള്ള 12 എം.പി.മാരും പ്രതിപക്ഷനേതാക്കളായ സുഷമാസ്വരാജിനേയും അരുണ്‍ ജെയ്റ്റലിയെയും കണ്ട് ചര്‍ച്ച നടത്തി.