സല്‍മാന്‍ ഖുര്‍ഷിദിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു
- Last Updated on 10 February 2012
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പിന്നാക്ക സംവരണത്തിനുള്ളില്‍ ഒമ്പതുശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന് പ്രസ്താവന നടത്തിയ നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു. ഖുര്‍ഷിദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ കണ്ടെത്തി.
ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നടത്തിയ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദ് വിവാദ പ്രസ്താവന നടത്തിയത്.
മന്ത്രിയുടെ നടപടി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കുറ്റപ്പെടുത്തി ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. കമ്മീഷന്റെ നോട്ടീസിന് മറുപടി നല്‍കിയ ഖുര്‍ഷിദ്, കോണ്‍ഗ്രസ് നേരത്തേ നല്‍കിയ വാഗ്ദാനം ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും 2009-ലെ പ്രകടനപത്രികയിലും ഇത് ആവര്‍ത്തിച്ചിരുന്നുവെന്നും പറഞ്ഞു. പുതിയ നയപ്രഖ്യാപനമല്ല ഇതെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍, ഇത്തരത്തില്‍ വാഗ്ദാനം നല്‍കുന്ന പ്രകടനപത്രിക കാണിക്കാന്‍ ഖുര്‍ഷിദിന് കഴിഞ്ഞില്ലെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനായി ജനവരി പത്തിന് പുറത്തിറക്കിയ പത്രികയിലും ഇത്തരമൊരു വാഗ്ദാനമില്ല. കേരളം ഉള്‍പ്പെടെ മുമ്പ് നടന്ന ഒരു തിരഞ്ഞെടുപ്പുകളുടെയും പ്രകടനപത്രികയിലും സംവരണത്തിനുള്ളില്‍ സംവരണമെന്ന വാഗ്ദാനം ഉണ്ടായിരുന്നില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
27 ശതമാനം പിന്നാക്ക സംവരണത്തിനുള്ളില്‍ നാലര ശതമാനം സംവരണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ കൊല്ലം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതിനു പകരം ഒമ്പത് ശതമാനമെന്ന് പറഞ്ഞത് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോഴുള്ള പുതിയ വാഗ്ദാനമാണ്. ഈ സംവരണം നടപ്പാക്കുമ്പോള്‍, അതിന്റെ ഗുണം മുസ്‌ലിങ്ങള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയിലാണ് ഈ വാഗ്ദാനം നല്‍കിയതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ നിയമമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതല്‍ ബാധ്യതയുണ്ടായിരുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.