Written by SeeNews Category: Kerala
Published on 24 January 2012 Hits: 1

തിരുവനന്തപുരം: സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു. മലയാള സാഹിത്യത്തിനും സാംസ്‌കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് അഴീക്കോടിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. ഇടതുപക്ഷത്തിന്റെ ഉറ്റബന്ധുവായിരുന്നു അഴീക്കോടെന്ന് പ്രതിപക്ഷനേതാവ്

വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. വ്യക്തിപരമായി അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും വി.എസ്. അനുസ്മരിച്ചു.

അഴീക്കോടിന്റേത് കനത്ത നഷ്ടമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നീതികേടിനെതിരെ എപ്പോഴും അഴീക്കോടിന്റെ ശബ്ദം ഉയര്‍ന്നിരുന്നുവെന്നും നിരവധി പ്രത്യേകതകള്‍ ഉള്ള വ്യക്തിയമായിരുന്നു അദ്ദേഹമെന്നും പിണറായി പറഞ്ഞു. അഴീക്കോടിന്റെ വിയോഗത്തോടെ ഒരു വിജ്ഞാന ഭണ്ഡാരത്തെയാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്ന് നടന്‍ തിലകന്‍ പറഞ്ഞു.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, എഴുത്തുകാരായ ഒ.എന്‍.വി. കുറുപ്പ്, കെ.സച്ചിദാനന്ദന്‍, സി.രാധാകൃഷ്ണന്‍, ഡി.വിനയചന്ദ്രന്‍, വി.മധുസൂദനന്‍നായര്‍ തുടങ്ങി ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ എന്നിങ്ങനെ നിരവധി പേര്‍ അഴീക്കോടിനെ അനുസ്മരിച്ചു.

Share this post